കയ്റോ: ഗാസയുടെ തെക്ക്, വടക്ക് മേഖലകളിൽ ഇസ്രേലി സേന ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒന്പതു പലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയയിൽ പലസ്തീൻ അഭയാർഥികളുടെ കൂടാരങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തിൽ നാലു പേരാണു കൊല്ലപ്പെട്ടത്.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുണ്ടായ മറ്റൊരാക്രമണത്തിൽ അഞ്ചു പേരും കൊല്ലപ്പെട്ടു. ഹമാസ് ഭീകരർ വെടിനിർത്തൽ ധാരണ ലംഘിച്ച് തുരങ്കങ്ങളിലൂടെ ഇസ്രേലി സൈനിക നിയന്ത്രിത പ്രദേശങ്ങൾക്കു സമീപം എത്തിയതിനുള്ള മറുപടിയായിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ വെടിനിർത്തൽ നിലവിൽവന്നശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 600നു മുകളിൽ പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രേലി ഭാഗത്ത് നാലു സൈനികർ കൊല്ലപ്പെട്ടു.